പൂന: ദീർഘകാലം ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സുരേഷ് കൽമാഡി (81) വിടപറഞ്ഞു. മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം മികച്ച സ്പോർട്സ് സംഘാടകനായിരുന്നു.
വലിയ ആരാധകവൃന്ദമില്ലാതിരുന്ന അത്ലറ്റിക്സിനെ ഗ്ലാമർ ഇനമാക്കി മാറ്റിയത് കൽമാഡിയുടെ സംഘാടക മികവിലാണ്. കർണാടകയിലെ കൂർഗിലെ കൽമാഡി ഗ്രാമത്തിൽ നിന്ന് പൈലറ്റ് ആയ സുരേഷ് കൽമാഡി പിന്നീട് സ്പോർട്സ് സംഘാടകനും രാഷ്ട്രീയപ്രവർത്തകനുമായി മാറി.
നേതൃത്വ വഴിയില്‍:
ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ), ഏഷ്യൻ അത്ലറ്റിക് അസോസിയേഷൻ, അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെയെല്ലാം പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1996ൽ ഐഒഎ പ്രസിഡന്റായ കൽമാഡി 2004ലും 2008ലും എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2008ൽ പൂനയിൽ നടന്ന കോമണ്‍വെൽത്ത് യൂത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായിരുന്നു. റെയിൽവേ സഹമന്ത്രിയായിരിക്കേ അർജുന അവാർഡ് ജേതാക്കൾക്ക് ട്രെയിൻ യാത്ര സൗജന്യമാക്കിയതടക്കം വ്യത്യസ്തതയും ഏകോപനവും കൊണ്ട് പ്രവർത്തനശൈലിയിൽ എന്നും വേറിട്ട വ്യക്തിത്വം കൂടിയായിരുന്നു സുരേഷ് കൽമാഡി.
ഹൈദരാബാദിൽ 2003ൽ ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസ് സംഘടിപ്പിച്ചു. വിദേശ താരങ്ങളെ എത്തിച്ച് പെർമിറ്റ് മീറ്റുകൾ സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ മികവാണ്. ദേശീയ ഗെയിംസും, കോമണ്‍വെൽത്ത് യൂത്ത് ഗെയിംസും പൂനയിൽ കൊണ്ടുവരുന്നതിൽ മുൻകൈയെടുത്തതും കൽമാഡിയാണ്.
തിരസ്കരണ നാളുകൾ:
എന്നാൽ 2010ലെ ന്യൂഡൽഹി കോമണ്‍വെൽത്ത് ഗെയിംസിന്റെ സംഘാടക സമിതിയുടെ ചുക്കാൻ പിടിച്ചതോടെ തിരിച്ചടിയുടെ കാലത്തിന് തുടക്കമായി. ഗെയിംസ് നടത്തിപ്പിലെ വൻ അഴിമതി കൽമാഡിയെ തിഹാർ ജയിലിലാക്കി. ജയിൽ മോചിതനായ കൽമാഡി പൊതുവേദികളിൽനിന്ന് പൂർണമായും ഉൾവലിഞ്ഞു.
കായികരംഗത്തെ കൽമാഡിയുടെ സ്വാധീനത്തെ തുടർന്ന് 2016ൽ ഐഒഎ അദ്ദേഹത്തെ ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുത്തെങ്കിലും വലിയ പ്രതിഷേധത്തെത്തുടർന്ന് ആ സ്ഥാനം നിരസിച്ചു.
15 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിന് തെളിവില്ലെന്ന് നിരീക്ഷിച്ച ഡൽഹിയിലെ റൂസ് അവന്യു കോടതി 2025ൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി.